ന്യൂഡെൽഹി: ബ്ളാക്ക് ഫംഗസ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി മരുന്ന് വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്ത പത്ത്പേരെ ഡെൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. ഇവരിൽ രണ്ട് ഡോക്‌ടർമാരും ഉൾപ്പെടുന്നു. നിസാമുദ്ദീനിലുള്ള ഡോ. അൽതമാസ് ഹുസൈൻ എന്നയാളുടെ വീട്ടിൽനിന്ന് 3,293 വ്യാജ കുത്തിവെയ്‌പ്പ് മരുന്നുകൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന റെംഡെസിവിറും പിടിച്ചെടുത്ത മരുന്നുകളിൽ ഉൾപ്പെടുന്നു. ഇവയിൽ ഭൂരിഭാഗവും കാലാവധി കഴിഞ്ഞവയാണെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി മോണിക്ക ഭരദ്വാജ് വ്യക്‌തമാക്കി. സംഘത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് റെയ്‌ഡ് നടത്തിയത്. പിടിയിലായ ഡോക്‌ടർമാരുടെ മെഡിക്കൽ ഡിഗ്രി അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
Read also: കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു, ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലത്; ശിവസേന എംഎൽഎ