മലപ്പുറം: കോവിഡ് അനുബന്ധ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ആധാർ കാർഡിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. ഇത് പലവിദേശ രാജ്യങ്ങളിലും പരിഗണനീയമല്ല. പുറത്ത് പ്രവാസികളുടെ പാസ്പോർടാണ് പരിഗണിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ സർക്കാർ, പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പാസ്പോർട് നമ്പർ കൂടി ഉൾപ്പെടുത്താൻ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു; എന്നാൽ സർക്കാർ ഇടപെടൽ അനിവാര്യമായ നിരവധി പ്രശ്നങ്ങളാണ് ഇനിയും പ്രവാസികൾ അനുഭവിക്കുന്നത്. ഇതിലേക്ക് സർക്കാർ ശ്രദ്ധ അടിയന്തിരമായി ഉണ്ടാകണം; മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി പറഞ്ഞു.
യാത്രയും വാകിസിനേഷനും മറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് പ്രവാസികൾ നേരിട്ടു കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലേക്കും നേരിട്ട് വിമാനങ്ങളില്ല. വാക്സിൻ പൂർണമായും എടുത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇന്ത്യാരാജ്യത്ത് നിന്നും നേരിട്ടുള്ള യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഗൾഫ് രാജ്യങ്ങളുമായി അടിയന്തിര ഇടപെടൽ നടത്തണം.
ഇന്ത്യയിൽ നൽകപ്പെടുന്ന വാക്സിനുകൾക്ക് എല്ലാ രാജ്യങ്ങളിലും അംഗീകാരം ലഭ്യമാക്കണം. രണ്ട് ഡോസ് വാക്സിനുകൾക്ക് ഇടയിലെ കാലദൈർഘ്യം പ്രവാസികളുടെ മടക്കയാത്രയെയും അതുമൂലം ജോലിയിൽ തിരികെ പ്രവശിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകി കാലദൈർഘ്യം കുറക്കണം.
വിസാ കാലാവധിയുള്ള പ്രവാസികളെ വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം. വിദേശത്തു നിന്നും പ്രഥമ ഡോസ് സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് രണ്ടാം ഡോസ് മടക്കയാത്രക്ക് മുൻപായി നാട്ടിൽ വെച്ച് സ്വീകരിക്കാൻ അവസരമൊരുക്കണം; കേരള മുസ്ലിം ജമാഅത്ത് പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.
മിക്ക വിദേശ രാജ്യങ്ങളിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴിയുള്ള പാക്കേജ് ഉപയോഗപ്പെടുത്തിയാണ് പ്രവാസികളിൽ പലരും വിദേശത്തേക്ക് ഇപ്പോൾ മടങ്ങിപോകുന്നത്. എന്നാൽ ഇതിന്റെ മറവിൽ യാത്രക്കൂലിയിലും ക്വാറന്റയിൻ ഇനത്തിലുമൊക്കെ വൻതുക ഈടാക്കുന്നുണ്ട്. ഈ കൊള്ള അവസാനിപ്പിക്കാൻ നടപടി ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മുസ്ലിം ജമാഅത്ത് ചൂണ്ടികാട്ടി.
നേപ്പാളിലും മറ്റുമെത്തി വിദേശത്തേക്കോ സ്വന്തം രാജ്യത്തേക്കോ പോകാനാവാതെ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഉടനെ കയറ്റിവിടാൻ സംവിധാനം ഒരുക്കണം; മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ച യോഗം സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉൽഘാടനം ചെയ്തു.
കെപി അബൂബക്കർ മുസ്ലിയാർ പട്ടുവം, അബ്ദുൽ കരീം ഹാജി ചാലിയം, മാരായ മംഗലം അബ്ദുറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സിപി സൈദലവി മാസ്റ്റർ, പ്രൊഫ യുസി അബ്ദുൽ മജീദ്, മജീദ് കക്കാട് എന്നിവർ യോഗം നിയന്ത്രിച്ചു. എൻ അലി അബ്ദുല്ല സ്വാഗതവും പ്രൊഫ കെഎംഎ റഹീം നന്ദിയും പറഞ്ഞു.
Most Read: കോവിഡ്; ‘രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഗുരുതരം’; ഐഎംഎഫ്