കോഴിക്കോട്: കോവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്‌ഥാനത്താണെന്ന ആരോപണം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓണം അടുത്തതോടെ ഇളവുകൾ നൽകിയ സർക്കാർ, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷം കാരണമാണ് കോവിഡ് വർധിച്ചതെന്ന് പറയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇളവുകൾ കാരണമല്ല, ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് കോവിഡ് കേസുകൾ ഉയരാൻ കാരണമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
കേരളത്തിൽ ആദ്യം മുതൽ പറഞ്ഞിരുന്നത് ഐസിഎംആർ മാർഗ നിർദ്ദേശമല്ല, മറിച്ച് തങ്ങളുടെ ശൈലിയാണ് സംസ്‌ഥാനം സ്വീകരിക്കുന്നതെന്നാണ്. എന്നാൽ ഇത് തുടക്കത്തിൽ നടന്നെങ്കിലും പിന്നീട് താളം തെറ്റിയെന്നും മുരളീധരൻ ആരോപണം ഉന്നയിച്ചു. കൂടാതെ കേന്ദ്രം ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ വേണമെന്ന് പറഞ്ഞപ്പോൾ കേരളം ഹോം ക്വാറന്റെയ്ൻ മതിയെന്നാണ് തീരുമാനിച്ചത്. എന്നാൽ ഇത് നടപ്പാക്കുന്നതിലും കേരളം ദയനീയമായി പരാജയപ്പെട്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി.
നിപയെ കേരളം ഫലപ്രദമായി തടഞ്ഞുവെന്ന് ഇടയ്‌ക്കിടെ അവകാശപ്പെടാറുണ്ട്. എന്നാൽ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കാൻ സർക്കാരിന് കഴിയാഞ്ഞതിനാലാണ് ലിനി അടക്കമുള്ള ആരോഗ്യ പ്രവർത്തകർ നിപ ബാധിച്ച് മരിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയാണ് സിപിഎം കോവിഡിനെ ഉപയോഗിച്ചതെന്നും വി മുരളീധരൻ ആരോപിച്ചു.
Read also: സംസ്‌ഥാനത്ത് അവധി ദിവസങ്ങളിലും വാക്‌സിനേഷൻ; നിർദ്ദേശം നൽകി മുഖ്യമന്ത്രി