ന്യൂഡെൽഹി: കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്താൻ കേരളത്തിന് കർശന നിർദ്ദേശങ്ങൾ നൽകി കേന്ദ്രം. അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രോഗം ബാധിച്ചയാളുമായി സമ്പർക്കമുളള 25 പേരെ വരെ കണ്ടെത്തി ക്വാറന്റെയ്‌നിലാക്കണം എന്നാണ് പ്രധാന നിർദ്ദേശം.
നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്‌ഥാനങ്ങളിലടക്കം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്‌ഥാനത്ത് കഴിഞ്ഞ നാലാഴ്‌ചയും ഉയര്‍ന്ന കോവിഡ് സ്‌ഥിരീകരണ നിരക്ക് റിപ്പോർട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്. കഴിഞ്ഞയാഴ്‌ച തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഓരോ പത്ത് ലക്ഷം പേരിലും നാലായിരത്തോളം കേസുകളാണ് റിപ്പോർട് ചെയ്‌തത് . അതിനാല്‍ രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തണമെന്നാണ് പ്രധാന നിര്‍ദേശം.
ഓരോ രോഗിയുമായി സമ്പര്‍ക്കമുള്ള 20 മുതല്‍ 25 പേരെ വരെ കണ്ടെത്തി ക്വാറന്റെയ്‌നിലാക്കണം. വ്യാപനം കൂടുതലുള്ള ക്‌ളസ്‌റ്ററുകളിലും അനുബന്ധ മേഖലകളിലും പ്രത്യേകം ശ്രദ്ധ വേണം. കോവിഡ് ബാധയേൽക്കാൻ സാധ്യത കൂടുതലുള്ളവരെ കണ്ടെത്താനുള്ള ടാര്‍ജറ്റ് ടെസ്‌റ്റിങ് കണ്ടെയ്‌ൻമെന്റ് മേഖലയില്‍ വേണം.
രണ്ടാം ഡോസ് വാക്‌സിൻ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണം. വാക്‌സിനേഷന് ശേഷം രോഗം വന്നവരെ കുറിച്ച് പഠനം നടത്താനും കേന്ദ്രം നിർദ്ദേശിച്ചു.
Also Read: വീണ്ടും ഓൺലൈൻ ചതി; മലപ്പുറത്തെ വ്യാപാരിക്ക് നഷ്‌ടമായത് 5000 രൂപ