മസ്‌കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്‍കാരങ്ങള്‍ക്കായി തുറക്കാന്‍ അനുവദിക്കുന്നതിനൊപ്പം ഇപ്പോള്‍ നിലവിലുള്ള രാത്രി വ്യാപാര വിലക്കും പിന്‍വലിക്കും.
രാജ്യത്ത് ഇപ്പോള്‍ രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെ പ്രാബല്യത്തിലുള്ള വ്യാപാര വിലക്ക് പിന്‍വലിക്കും. കടകളിലും ഷോപ്പിങ് കോംപ്ളക്‌സുകളിലും, റസ്‌റ്റോറന്റുകളിലും കഫേകളിലും പരമാവധി ശേഷിയുടെ പകുതി പേരെ പ്രവേശിപ്പിക്കാം. ഇവിടങ്ങളില്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.
പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരമാവധി 100 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. എന്നാൽ വെള്ളിയാഴ്‌ചകളിലെ ജുമുഅ നമസ്‍കാരങ്ങള്‍ക്ക് അനുമതിയില്ല. എക്‌സിബിഷനുകള്‍, വിവാഹ ഹാളുകള്‍, ആളുകള്‍ ഒത്തുചേരുന്ന മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കും അനുമതിയുണ്ട്. ഹാളുകളിൽ ആകെ ശേഷിയുടെ 30 ശതമാനം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. പരമാവധി 300 പേര്‍ക്കാണ് അനുമതി.
ഒമാനില്‍ താമസിച്ചുകൊണ്ട് മറ്റ് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അതിര്‍ത്തി കടന്ന് യാത്ര ചെയ്യാം. ഇതിനായി ഇവര്‍ തൊഴിലുടമയില്‍ നിന്നുള്ള രേഖ ഹാജരാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബീച്ചുകളിലും പബ്ളിക് പാര്‍ക്കുകളിലും പ്രവേശിക്കാം. ഹോട്ടലുകളിലെ അതിഥികള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വിമ്മിങ് പൂളുകളും ജിമ്മുകളും ഉപയോഗിക്കാം.
Also Read: ക്ളബ്ഹൗസ് മാതൃകയിൽ ഓഡിയോ റൂമുകൾ ലക്ഷ്യമിട്ട് ഇൻസ്‌റ്റഗ്രാം