മലപ്പുറം : ജില്ലയില്‍ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയര്‍ന്ന് തന്നെ തുടരുന്നു. ജില്ലയില്‍ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 854 ആളുകള്‍ക്കാണ്. രോഗം സ്‌ഥിരീകരിച്ചവരില്‍ 739 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് സ്‌ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ 47 രോഗബാധിതരുടെ ഉറവിടം ഇതുവരെ വ്യക്‌തമായിട്ടില്ല.
രോഗം സ്‌ഥിരീകരിച്ചവരില്‍ 5 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 5 പേര്‍ വിദേശത്ത് നിന്നെത്തിയവരും 4 പേര്‍ അന്യ സംസ്‌ഥാനത്ത് നിന്ന് വന്നവരും ആണ്. ജില്ലയില്‍ ഇന്നലെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 544 ആണ്. ഇതോടെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 20000 കടന്നു. ജില്ലയില്‍ നിലവില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 6904 ആയിട്ടുണ്ട്. ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 45723 ആണ്. ഇവരില്‍ 487 ആളുകള്‍ ആശുപത്രിയിലും 1530 ആളുകള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും നിരീക്ഷണത്തിലാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
ജില്ലയില്‍ ഇനിയും പരിശോധന ഫലം വരാനുള്ളത് 8128 ആളുകളുടെയാണ്. ഇതുവരെ 185203 ആളുകളുടെ സാമ്പിളുകള്‍ ജില്ലയില്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കോവിഡ് രൂക്ഷമായി തുടരുമ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പൊതുജനങ്ങളുടെ ചെയ്‌തികള്‍ കൂടുതല്‍ രോഗവ്യാപനത്തിലേക്ക് നയിക്കുന്നുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ 1590 കേസുകളാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ എടുത്തിരിക്കുന്നത്. മാസ്‌ക് ധരിക്കാത്ത ആളുകളുടെ എണ്ണവും വലിയ രീതിയില്‍ തന്നെ ഉയരുന്നുണ്ട്. 1175 കേസുകളിലായി 235000 രൂപയാണ് ഇന്നലെ പിഴയായി ഈടാക്കിയത്. ഒപ്പം തന്നെ സാമൂഹിക അകലം പാലിക്കാത്തതില്‍ 414 കേസുകളിലായി 82800 രൂപയും പിഴയായി ഈടാക്കി.
Read also : കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്