തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തലസ്‌ഥാനത്തെ ഗ്രാമീണ മേഖലകളിലും കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച് അധികൃതർ. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷവും ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. ഇതിനെ തുടർന്ന് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ അറസ്‌റ്റും പിഴയും ഉണ്ടാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.
നിലവിൽ രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ റിപ്പോർട് ചെയ്യാൻ തുടങ്ങിയതോടെയാണ് നഗര പ്രദേശങ്ങൾക്കൊപ്പം ഗ്രാമ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. കൂടാതെ ഗ്രാമീണ മേഖലകളിൽ മാസ്‌ക് ധരിക്കുന്നതുൾപ്പടെയുള്ള കോവിഡ് നിർദ്ദേശങ്ങൾ ലംഘിക്കുന്നതായും അധികൃതർ വിലയിരുത്തി.
ആളുകൾ കൂട്ടം കൂടരുതെന്നും, പ്രവർത്തനാനുമതി ഉള്ള സ്‌ഥാപനങ്ങൾ കർശന കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഷാഡോ പോലീസിനെയും ഇവിടങ്ങളിൽ വിന്യസിപ്പിക്കും. കൂടാതെ വിഴിഞ്ഞം, അഞ്ചുതെങ്ങ് ഹാര്‍ബറുകളില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തുകയും ചെയ്യും.
Read also : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞു; 2 പേർ പിടിയിൽ