തിരുവനന്തപുരം: തലസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കി. 51 കേന്ദ്രങ്ങളിലാണ് തിരുവനന്തപുരത്ത് വാക്‌സിനേഷൻ നടക്കുന്നത്. മാസ് വാക്‌സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ക്രമീകരണങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനായി സ്‌പെഷ്യൽ തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 75 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കാൻ നിർദേശം നൽകി. ഇതിൽ പകുതി കിടക്കകൾ ബുധനാഴ്‌ചയോടെ സജ്‌ജമാകും. 30 ശതമാനം കിടക്കകൾ കാരുണ്യ, ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉളളവർക്ക് നൽകും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിഎഫ്എൽടിസികളിലും ആവശ്യമായ ആംബുലൻസ് സൗകര്യം ഒരുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
അതേസമയം, കോവിഡ് ബ്രിഗേഡിലേക്ക് കൂടുതൽ ആളുകൾ കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സംസ്‌ഥാനത്ത് ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ടെന്നും കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിലേക്ക് കടന്നുവരാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Read also: കോവിഡ് വ്യാപനം; ‘കടുവ’യുടെ ഷൂട്ടിംഗ് നിർത്തിയതായി ഷാജി കൈലാസ്