ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മുന്‍ഗണന പട്ടികയുടെ അടിസ്‌ഥാനത്തിലാണെന്ന് വ്യക്‌തമാക്കിയതിന് പിന്നാലെ ആദ്യഘട്ട വാക്‌സിന്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം വ്യക്‌തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് അറിയിച്ചത്. ഇവരില്‍ ഡോക്‌ടർമാരും, നഴ്‌സുമാരും ഉള്‍പ്പെടുന്ന ആരോഗ്യമേഖലയില്‍ ഉള്ള എല്ലാ ജീവനക്കാരും ഉള്‍പ്പെടും.
തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ രണ്ട് കോടിയോളം വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്. ഇവരില്‍ പോലീസ്, സൈനികര്‍, തദ്ദേശ ജീവനക്കാര്‍ എന്നിവരെല്ലാം ഉള്‍പ്പെടും. ലോക്‌സഭയിലും, രാജ്യസഭയിലും പ്രതിനിധികളുള്ള എല്ലാ പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ യോഗത്തില്‍ പങ്കുചേരാന്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ഗുലാം നബി ആസാദാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന, ടിആര്‍എസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Read also : കർഷക പ്രതിഷേധം അവശ്യ ചികിൽസാ സേവനങ്ങൾക്ക് തടസം; സുപ്രീം കോടതിയിൽ ഹരജി