ജനീവ: കോവിഡിനെതിരായ പ്രതിരോധ വാക്‌സിൻ നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിൻ എടുക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ജനങ്ങളുടേത് ആവണമെന്നും ഡബ്‌ള്യൂഎച്ച്ഒ വ്യക്‌തമാക്കി. ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയനാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ നിർബന്ധമാക്കുന്നത് ശരിയായ കാര്യമല്ല. വാക്‌സിന്റെ ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് വേണ്ടത്. വാക്‌സിനേഷനെ വളരെ ഉത്തരവാദിത്തത്തോടെയാണ് നാം നോക്കി കാണേണ്ടത്. വാക്‌സിൻ സ്വീകരിക്കുക എന്നതിനേക്കാൾ ജനങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി കാണാൻ പരിശീലിപ്പിക്കുകയാണ് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ശ്വാസകോശ സംബന്ധമായ രോഗികളോടൊപ്പം പ്രവർത്തിക്കുന്നവരും ഇന്റൻസീവ് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും അവരവർക്ക് വേണ്ടിയും രോഗികൾക്ക് വേണ്ടിയും വാക്‌സിൻ എടുക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതെ സമയം വിവിധ രാജ്യങ്ങളിൽ വാക്‌സിൻ നൽകാനുള്ള അടിയന്തിര അനുമതി മരുന്ന് കമ്പനികൾ തേടിയിട്ടുണ്ട്. ബ്രിട്ടണിൽ ഫൈസർ വാക്‌സിനുകൾ ഇന്ന് മുതൽ നൽകിത്തുടങ്ങുകയാണ്. 8 ലക്ഷം പേർക്കാണ് രാജ്യത്ത് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക. ഇന്ത്യയിൽ കോവിഡ് വാക്‌സിൻ നൽകുന്നതിന് വേണ്ടി അടിയന്തിര അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Read also: രാജ്യത്ത് 24 മണിക്കൂറിനിടെ 26,567 പുതിയ കോവിഡ് കേസുകള്‍; 385 മരണം