ഗോരഖ്‌പുർ: ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്‌സിൻ തയ്യാറാകുമെന്ന് അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്‌ഥാനത്ത് രോഗബാധ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. ഗോരഖ്‌പുർ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടന്ന ‘ആരോഗ്യകരമായ കിഴക്കൻ ഉത്തർപ്രദേശ്’ പദ്ധതിയുടെ ഉൽഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് 8 ശതമാനമാണ്. എന്നാൽ ഉത്തർപ്രദേശിൽ ഇത് 1.04 ശതമാനം മാത്രമാണ്. കോവിഡിനെ നിയന്ത്രിക്കുന്നതിൽ സംസ്‌ഥാനത്തിന് ലോകാരോഗ്യ സംഘടനയിൽ നിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ആവശ്യമാണ്. എല്ലാവരും ഒരുമിച്ച് ചേർന്നുള്ള പ്രവർത്തനങ്ങൾ എപ്പോഴും സമൂഹത്തിന് മുതൽകൂട്ടാണ്, ആദിത്യനാഥ് പറഞ്ഞു.
എയിംസ് പോലുള്ള ആരോഗ്യ സ്‌ഥാപനങ്ങൾ ഇക്കാര്യത്തിൽ തങ്ങളുടെ പങ്ക് തിരിച്ചറിയണം. ഈ മേഖലയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതാണ്. കിഴക്കൻ-വടക്കൻ ബിഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 5 കോടി ജനങ്ങൾ ചികിൽസക്കും മറ്റു സേവനങ്ങൾക്കും ഗോരഖ്‌പുറിനെയാണ് ആശ്രയിക്കുന്നത്, ആദിത്യനാഥ് കൂട്ടിച്ചേർത്തു.
5.6 ലക്ഷം പേർക്കാണ് ഉത്തർപ്രദേശിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. 8011 പേർ മരിക്കുകയും ചെയ്‌തു.
Read also: സംസ്‌ഥാനത്തെ ക്രമസമാധാന നില തകരാറിൽ; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഗവർണർ