ഡെല്‍ഹി: കോവിഡ് വാക്‌സിനുകള്‍ മരുന്ന് കമ്പനികളില്‍ നിന്ന് കേന്ദ്രം വാങ്ങി നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് നാല് വാക്‌സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫെഡറല്‍ സംവിധാനത്തിന്റെ മഹനീയ മാതൃകയാവും വാക്‌സിന്‍ വിതരണത്തിലും ദൃശ്യമാകുകയെന്ന് മോദി പറഞ്ഞു. രണ്ട് വാക്‌സീനുകള്‍ക്ക് ശാസ്‍ത്രീയ അനുമതി കിട്ടിക്കഴിഞ്ഞുവെന്നും നാലിലധികം വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. വാക്‌സിനുകള്‍ തിരഞ്ഞെടുക്കുന്നത് നടപടിക്രമം പാലിച്ചായിരുക്കും. രാജ്യത്തിനിത് അഭിമാന നിമിഷമാണ് എന്നും അദ്ദേഹം പറഞ്ഞു.
വില കുറഞ്ഞതും സുരക്ഷിതവുമാണ് ഇപ്പോള്‍ വിതരണത്തിനുള്ള വാക്‌സിനുകള്‍ എന്നറിയിച്ച മോദി ശനിയാഴ്‌ച മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും അറിയിച്ചു. വാക്‌സിന്‍ 200 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് നേരത്തെ സെറം ഇന്‍സ്‌റ്റിറ്റിയൂട്ട് അറിയിച്ചിരുന്നു.
മൂന്ന് കോടി മുന്നണി പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഘട്ടം വാക്‌സിന്‍ നല്‍കും. കേന്ദ്രം ആദ്യ ഘട്ടത്തിലെ മുഴുവന്‍ ചെലവും വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. കോവിഷീല്‍ഡ് വാക്‌സിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം വാക്‌സിനേഷനില്‍ കേന്ദ്രവും സംസ്‌ഥാനവും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തില്‍ ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണംകുറയുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: മലയാള സിനിമക്ക് ഊർജം പകരുന്ന മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങൾ; മോഹൻലാൽ