തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ട എൻഫോഴ്‌സ്‌മെന്റ് നടപടി അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്ത് പലയിടത്തും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു എന്ന് വിമർശനം പേറുന്ന ഏജൻസിയാണ് ഇഡി എന്നത് പ്രസക്തമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ജലീലിൽ നിന്നും വിവരങ്ങൾ തേടിയ നടപടി ഡെൽഹിയിലെ ഇഡിയുടെ മേധാവി തന്നെ പുറത്തുവിട്ടത് അസാധാരണമായ കാര്യമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
Related News: ജലീലിന് അനര്‍ഹമായ സംരക്ഷണം എന്തിന്?
സ്വർണക്കടത്ത് കേസ് മുതലുള്ള എല്ലാ വിവാദങ്ങളിലും ഏത് ഏജൻസിയുടെ അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞ സർക്കാരാണിത്. അന്വേഷണ ഏജൻസികളെ സ്വാതന്ത്ര്യമായി ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട്.
കുറ്റം ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. വിവാദമായ ബാഗേജ് അയച്ചവരെ ചോദ്യം ചെയ്യാൻ മൂന്ന് അന്വേഷണ ഏജൻസികളും തയ്യാറാവാത്തത് ദുരൂഹമാണ്. ഇഡിയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ തിരക്കിട്ടു മാറ്റിയതിനു പിന്നിലും സംശയിക്കേണ്ട കാര്യങ്ങളുണ്ടെന്നും സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.