കണ്ണൂർ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് സമ്മേളന നഗരിയില്‍ മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചെങ്കൊടി ഉയര്‍ത്തുന്നതോടെയാണ് അഞ്ച് നാള്‍ നീളുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാകുക. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉൽഘാടനം ചെയ്യും.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്‌ത് സംസാരിക്കും. തുടര്‍ന്ന് സംഘടനാ പ്രമേയവും വൈകുന്നേരം രാഷ്‌ട്രീയ പ്രമേയവും അവതരിപ്പിക്കും. ചൂടേറിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുക.
ബിജെപിക്ക് എതിരെ ദേശീയ ബദല്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ തുടക്കമിടും. കോണ്‍ഗ്രസ് ഒഴികെ പ്രാദേശിക പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ നിര്‍ത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ദുര്‍ബലമായ സാഹചര്യത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ബദൽ കൂട്ടായ്‌മയ്‌ക്ക് കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം ആകെ 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 178 പേരും പശ്‌ചിമ ബംഗാളില്‍ നിന്ന് 163 പേരും ത്രിപുരയില്‍ നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Read Also: നിർമാണ മേഖലയിൽ വിലക്കയറ്റം അതിരൂക്ഷം