തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് മടങ്ങിയെത്തുമോ എന്നതാണ് ഇന്നത്തെ യോഗത്തെ നിർണായകമാക്കുന്നത്. മകൻ ബിനീഷിന് കള്ളപ്പണ കേസിൽ ജാമ്യം ലഭിക്കുകയും കോടിയേരിയുടെ ആരോഗ്യ സ്‌ഥിതിയിലുണ്ടായ പുരോഗതിയുമാണ് മടങ്ങി വരവിന് കളമൊരുക്കുന്നത്. നാളെ തുടങ്ങാനിരിക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം തീരുമാനം വരാനാണ് സാധ്യത.
2020 നവംബർ 13നാണ് കോടിയേരി സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞത്. അർബുദ രോഗ ചികിൽസക്ക് വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അവധിയെടുത്തത് എന്നായിരുന്നു പാർട്ടി വിശദീകരണം. എ വിജയരാഘവൻ ആയിരുന്നു പകരം ചുമതല വഹിച്ചത്.
ഇന്ന് ചേരുന്ന യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കിയ വനം വകുപ്പ് നടപടികളെ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ചേക്കും. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് ഗൗരവമുള്ള വിഷയമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിഷയം സർക്കാർ പരിശോധിച്ച് നടപടിയെടുക്കണം. മുല്ലപ്പെരിയാറിൽ സർക്കാരിന്റെ രാഷ്‌ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ശസ്‌ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന എസ് രാമചന്ദ്രൻ പിള്ള ഒഴികെ കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ഡെൽഹിക്ക് തിരിക്കും.
Most Read: മരം മുറിക്കൽ ഉത്തരവ് റദ്ദാക്കി; നടപടി സ്വാഗതം ചെയ്‌ത് വിഡി സതീശൻ