കൊളംബോ: ശ്രീലങ്കയിൽ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ സൈന്യത്തെ വിന്യസിച്ചു. സാധനങ്ങളുടെ പെട്ടെന്നുള്ള വിലക്കയറ്റത്തിനൊപ്പം ഇന്ധന ക്ഷാമം കൂടിയായപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് പെട്രോൾ പമ്പുകളിൽ ക്യൂ നിൽക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നതിനും ഇന്ധനം വിതരണം ചെയ്യാൻ സഹായിക്കുന്നതിനുമാണ് നിരവധി സൈനികരെ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ധനത്തിനായി നീണ്ട ക്യൂവിൽ നിന്ന മൂന്ന് വയോധികർ തളർന്ന് വീണ് മരിച്ചിരുന്നു. പുതിയ തീരുമാന പ്രകാരം രാജ്യത്തെ ഒരു പമ്പിൽ രണ്ട് സൈനികരെ വീതം നിർത്തും. രാജ്യത്ത് മണ്ണെണ്ണ. പെട്രോൾ, പാചക വാതകം തുടങ്ങിയവക്ക് കടുത്ത ക്ഷമമാണ് നേരിടുന്നത്. പലയിടത്തും ഇവ ലഭിക്കാൻ വേണ്ടി പമ്പുകൾക്ക് മുമ്പിൽ രാത്രി വരെ ജനങ്ങൾ തമ്പടിച്ച് നിൽക്കുന്ന സ്‌ഥിതിയാണ്. ചിലയിടങ്ങളിൽ സംഘർഷ സാധ്യതയും നിലനിൽക്കുന്നുണ്ട്.
1948ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. സമ്പദ് വ്യവസ്‌ഥ പാടെ തകർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ വായ്‌പാ സഹായം തേടിയിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ. ഇന്ധന ക്ഷാമം, പണപ്പെരുപ്പം, വിദേശ കരുതൽ ധനശേഖരം താഴ്‌ന്നത് തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഇന്ധനക്ഷാമം രാജ്യത്തിനുള്ളിൽ നിന്നു തന്നെയുള്ള ചരക്ക് ഗതാഗതത്തിന് തടസം സൃഷ്‌ടിച്ചിരിക്കുകയാണ്, ദിവസേന മണിക്കൂറുകളോളം നീണ്ട പവർ കട്ടും രാജ്യത്തുണ്ട്.
യുക്രൈൻ- റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും രാജ്യത്തെ എണ്ണ ഇറക്കുമതിയെ ബാധിച്ചു. കോവിഡ് കാലം ടൂറിസം രംഗത്തെ ബാധിച്ചതും തിരിച്ചടിയായി. 15 ശതമാനമാണ് പണപ്പെരുപ്പം. വിദേശ കറൻസിയുടെ ഒഴുക്ക് തടയുന്നതിനായി ഇറക്കുമതികളിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 700 കോടി ഡോളറിലേറെയാണ് ശ്രീലങ്കയുടെ വിദേശ കടം. ഇത് സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കുന്നതിൽ പ്രധാന കാരണമാണ്.
Most Read: റഷ്യ സൈനിക പിൻമാറ്റം ഉറപ്പാക്കിയാൽ വിട്ടുവീഴ്‌ചക്ക് തയ്യാർ; സെലൻസ്‌കി