തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നാലെ ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ പ്രതിചേര്‍ത്ത് കസ്‌റ്റംസ്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ നാലാം പ്രതിയായാണ് കസ്‌റ്റംസ് പേര് ചേര്‍ത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലാണ് കസ്‌റ്റംസ് ആദ്യം ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. അതില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്.
ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്‍ന, സരിത് എന്നിവരോടൊപ്പമാണ് ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ കസ്‌റ്റംസ് പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നത് ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. കൂടാതെ സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ള മറ്റ് ആളുകളെ പറ്റിയും പ്രതികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിലവില്‍ ശിവശങ്കറിന്റെ രണ്ടാമത്തെ ഫോണില്‍ നിന്നുള്ള വിവരങ്ങളും കസ്‌റ്റംസ് ശേഖരിക്കുന്നുണ്ട്.
ഒപ്പം തന്നെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ സ്വപ്‍നയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്ന് ശിവശങ്കര്‍ ഹരജിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടമാണെന്നും അതിനാല്‍ തന്നെ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നുമാണ് ഇഡി കോടതിയില്‍ വാദിക്കുന്നത്.
Read also : ബസ് അപകടത്തിന് കാരണം ജോലിഭാരം; ഡിസി സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു