കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിന്റെ പശ്‌ചാത്തലത്തിൽ കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർ (ഡിസി) സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. അപകടങ്ങൾ ഒഴിവാക്കാൻ ഡിസി സംവിധാനം അനിവാര്യമാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.
ഡ്രൈവർ മരിക്കുകയും 25ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത കെഎസ്ആർടിസി അപകടത്തിന് കാരണം ജോലിഭാരമാണെന്നാണ് ഡ്രൈവർമാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദീർഘദൂര ബസുകളിൽ ഡിസി സംവിധാനം കൊണ്ടുവരണമെന്ന് ജീവനക്കാർ ശക്‌തമായി ആവശ്യപ്പെടുന്നത്. ഈ സംവിധാനത്തിൽ ഒരാൾക്ക് ക്ഷീണം അനുഭവപ്പെട്ടാൽ രണ്ടാമത്തെ ആൾക്ക് വാഹനം ഓടിക്കാം.
Also Read: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
2016ൽ കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്‌ടർ സംവിധാനം നടപ്പാക്കിയിരുന്നു. എന്നാൽ ജീവനക്കാരെ 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുതെന്ന ഹൈക്കോടതി വിധി കാരണം പിൻവലിക്കുകയായിരുന്നു. ഹൈക്കോടതി വിധിയിൽ ഡിസി സംവിധാനം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഇത് നടപ്പാക്കുവന്നതേ ഉള്ളുവെന്നും ഡ്രൈവർമാർ വാദിക്കുന്നു .
അതേസമയം, തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാൻ കോർപറേഷൻ നടപ്പാക്കിയ ക്രൂ ചേഞ്ചിങ് സംവിധാനം ഇന്നലെ മുതൽ തുടങ്ങിയിരുന്നു. ബെംഗളൂരുവിലേക്കും വടക്കന്‍ കേരളത്തിലേക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കിയത്.