കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യും. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്‌ച കസ്‌റ്റംസ് അർജുന്റെ ഭാര്യക്ക് നോട്ടീസ് നൽകിയിരുന്നു. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിയുകയാണ് കസ്‌റ്റംസിന്റെ ലക്ഷ്യം.
അതേസമയം, കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി 7 ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി പ്രതിയെ കസ്‌റ്റഡിയിൽ വിട്ടത്. ഏഴ് ദിവസം പൂർത്തിയാകുന്നതോടെ തുടർ നടപടി ഇന്നുണ്ടാകും. കരിപ്പൂർ സ്വർണക്കടത്തിന് പുറമെ ടിപി കേസിലെ പ്രധാന പ്രതികൾക്ക് സ്വർണക്കടത്തിലുള്ള പങ്കിലും മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ജൂലൈ 7ന് ടിപി കേസിലെ പ്രതി ഷാഫിയെ കസ്‌റ്റംസ് ചോദ്യം ചെയ്യും. കൊടി സുനിക്കായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനും കസ്‌റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
Most Read: മുലയൂട്ടൽ കുറയുന്നു; ശിശുസൗഹൃദ പട്ടികയിൽ കേരളം താഴോട്ടെന്ന് റിപ്പോർട്