തിരുവനന്തപുരം: 2002ലാണ് ലോകത്തെ ആദ്യ ശിശു സൗഹൃദ സംസ്‌ഥാനമെന്ന സ്‌ഥാനം ലോകാരോഗ്യ സംഘടനയും യുനിസെഫും ചേർന്ന് കേരളത്തിന് നൽകിയത്. മുലയൂട്ടലിനെ പ്രോൽസാഹിപ്പിക്കാനും പിന്തുണക്കാനുമായി 1992ൽ ആരംഭിച്ച ശിശു സൗഹൃദ ആശുപത്രികളുടെ പിന്തുണയോടെയായിരുന്നു കേരളം ഈ നേട്ടം കൈവരിച്ചത്.
എന്നാൽ ദേശീയ ആരോഗ്യ സർവേ ഫലങ്ങൾ പരിശോധിക്കുമ്പോൾ കേരളം ഇരുപതാണ്ടുകൾക്ക് ഇപ്പുറം പട്ടികയിൽ ഏറെ പിന്നോട്ട് പോയതായി വ്യക്‌തമാണ്. 2019-20ലെ സർവേപ്രകാരം സംസ്‌ഥാനത്ത് ആറുമാസത്തിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ഇടവിട്ട് മുലയൂട്ടുന്നവരുടെ നിരക്ക് 55.5% മാത്രമാണ്. 2002ൽ ഇത് 92 ശതമാനമായിരുന്നു. പ്രസവം കഴിഞ്ഞ് ആദ്യ മണിക്കൂറിനുള്ളിൽ മുലയൂട്ടുന്നതും കുറയുന്നതായാണ് റിപ്പോർട്.
ഈ സാഹചര്യത്തിൽ സർക്കാരിന്റെയും ഡോക്‌ടർമാരുടേയും നഴ്സുമാരുടേയും സംഘടനകൾ ചേർന്ന് നവീകരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മാതൃ-ശിശു സൗഹൃദ ആശുപത്രികൾ എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇതിനായി ഏഴായിരത്തിലധികം പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാർ മുതൽ നഴ്സിങ്ങ് വിദ്യാർഥികൾക്ക് വരെ പരിശീലനം നൽകുന്നുണ്ട്. സർക്കാർ മേഖലയിലുള്ളവരുടെ പരിശീലനം പൂർത്തിയായി. സ്വകാര്യ മേഖലയിലെ 5000 പേർക്ക് കൂടി ചൊവ്വ, ബുധൻ ദിവസങ്ങളിലായി പരിശീലം നൽകും.
അമ്മമാരിൽ മുലയൂട്ടുന്നതിനോട് വിമുഖത വർധിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുകയും ബോധവൽക്കരണവും കൗൺസിലിങ്ങും നൽകുകയും ചെയ്യും. ഒപ്പം, ആദ്യമായി അമ്മയാകുന്നവർക്ക് മുലയൂട്ടൽ പരിശീലനവും നൽകുന്നതാണ്.
സംസ്‌ഥാനത്ത് സർക്കാർ-സ്വകാര്യ മേഖലയിലായി 600ലധികം പ്രസവാശുപത്രികൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതിൽ 25 ശതമാനത്തിലധികം ജൂലായ് അവസാന വാരത്തോടെ മാതൃ-ശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റും. ആശുപത്രികളിലെ ഒരുക്കങ്ങൾ രണ്ട് ഘട്ടങ്ങളിലായി പരിശോധിച്ച ശേഷമാണ് മാതൃ-ശിശു സൗഹൃദ ആശുപത്രി എന്ന പദവി നൽകുക. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ഓഗസ്‌റ്റ് ആദ്യ ആഴ്‌ചയിൽ ഇവയുടെ പ്രഖ്യാപനം നടക്കും.
Most Read: ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; ഇത് 12ആം തവണ