തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, നാളെ വടക്കൻ കേരളത്തിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത രണ്ട് ദിവസം കൂടി സംസ്‌ഥാനത്ത് വ്യാപക മഴ കിട്ടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർടും 4 ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്.
കൂടാതെ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിന്റെ ഫലമായിട്ടാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ ലഭിക്കാൻ കാരണം.
മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം 21 വരെ കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കേരള- ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി