തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്ന് 13,258 പേർക്കാണ് പനി ബാധിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗികൾ. 2203 പേരാണ് ഇന്ന് മലപ്പുറത്ത് ചികിൽസ തേടിയത്. ഇന്ന് 43 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. 315 പേർക്ക് ഡെങ്കിപ്പനി സംശയവും ഉണ്ട്. 15 പേർക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ആറ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതേസമയം, പകർച്ചപ്പനി പ്രതിരോധത്തിന് ഡോക്‌ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് ആരോഗ്യമന്ത്രി. പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും, എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങളോട് ഡോക്‌ടർമാരുടെ സംഘടനകൾ പൂർണ സഹകരണം ഉറപ്പ് നൽകിയെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ പ്രതിരോധ ക്യാമ്പയിനിൽ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികൾ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാൻ എല്ലാവരും ഒരേപോലെ പ്രവർത്തിക്കണം. പകർച്ചപ്പനി ബാധിതരെ ചികിൽസിക്കാൻ കുറച്ചു കിടക്കകൾ എങ്കിലും പ്രത്യേകമായി മാറ്റിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ രോഗം കണ്ടെത്തി ചികിൽസിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും തുടർ പ്രവർത്തനങ്ങൾ ശക്‌തമായി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: തെരുവുനായ ആക്രമണം; കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി