കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇന്നലെ അറസ്‌റ്റിലായ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്‌റ്റഡിയില്‍ വിട്ടു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് സൈജുവിനെ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
സൈജു തങ്കച്ചന്‍ മോഡലുകളുടെ കാറിനെ എന്തിന് പിന്തുടര്‍ന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്‌തത വരുത്താനും പ്രതിയുടെ സാന്നിധ്യത്തില്‍ ഓഡി കാറുമായി തെളിവെടുപ്പ് നടത്താനുമാണ് പോലീസ് ലക്ഷ്യമിടുന്നത്. മോഡലുകളുടെ കാറോടിച്ച അബ്‌ദു റഹ്‌മാനെയും ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെയും സൈജുവിനൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഇതിനിടെ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സൈജു സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും.
സൈജുവിന്റെ ഓഡി കാര്‍ കസ്‌റ്റഡിയിൽ എടുത്ത് കൂടുതല്‍ തെളിവെടുപ്പ് നടത്തും. നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളിലെ മുഴുവന്‍ ആളുകളെയും കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തതിന് ശേഷമാണ് സൈജുവിന്റെ അറസ്‌റ്റ് എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ നിന്ന് നേരത്തെ കാറിൽ പിന്തുടർന്നിരുന്നു എന്ന് തെളിഞ്ഞിരുന്നു.
ദുരുദ്ദേശത്തോടെ സ്‌ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. അപകടത്തിന് കാരണമായെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്.
Read also: സ്‌കൂൾ സമയം നീട്ടുന്ന കാര്യത്തിൽ തീരുമാനമായില്ല; ഓൺലൈൻ ക്‌ളാസുകൾ തുടരും