പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഇരുവർക്കുമെതിരെ 2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിന് വനംവകുപ്പ് കേസെടുത്തിരുന്നു.
കസ്‌റ്റഡിയിൽ ഉള്ള പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെക്കാറുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പിന്നാലെ പ്രതികൾ മൃതദേഹങ്ങൾ പോലീസ് ക്യാംപിനോട് ചേർന്ന വയലിൽ രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുന്നു. മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാമ്പിന്റെ അതിർത്തി മതിലിനോട് ചേർന്നാണ് കണ്ടെത്തിയത്.
ഇക്കാര്യത്തിലും പോലീസ് വ്യക്‌തത വരുത്തും. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു. പിന്നാലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇവരെ കണ്ടെത്തിയ സ്‌ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. രണ്ടുപേരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Most Read: സംസ്‌ഥാനത്ത് ലഭിച്ചത് നാലിരട്ടി അധിക മഴ; കൂടുതൽ എറണാകുളത്ത്