കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥനായ എസിപി കെ സുദർശനനാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട് സമർപ്പിച്ചത്. വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് എസിപി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വിശ്വനാഥന്റെ കുടുംബം ഉന്നയിച്ച പരാതികൾ അടക്കം അന്വേഷിക്കുന്നുണ്ടെന്നും, ആശുപത്രി പരിസരത്ത് ചിലർ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും, സിസിടിവി ദൃശ്യങ്ങളുടെ ശാസ്‌ത്രീയ പരിശോധന നടക്കുകയാണെന്നും മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ എസിപിക്ക് നിർദ്ദേശം നൽകി.
വയനാട് സ്വദേശിയായ വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥൻ.
ആത്‍മഹത്യ ചെയ്യുന്നതിന് മുൻപ് വിശ്വനാഥൻ സംസാരിച്ച ആറുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഇവർ വിശ്വനാഥനെ തടഞ്ഞുവെച്ച ആളുകൾ അല്ലെന്നും, വിവരം അറിയാൻ സംസാരിച്ചവർ ആണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: വിദേശ യാത്രകൾ; ഇന്ത്യക്കാർ ചിലവിട്ടത് 82,000 കോടി രൂപ- ഇഷ്‌ട കേന്ദ്രം വിയറ്റ്നാം