വയനാട്: പുള്ളിമാനിനെ വേട്ടയാടി ഇറച്ചിയാക്കി കടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. മുണ്ടൂർ സ്വദേശി മഴുവഞ്ചേരി ടൈറ്റസ് ജോർജിനെയാണ് വനപാലകർ പിടികൂടിയത്. പാകം ചെയ്‌ത ഇറച്ചി സഹിതം ഇയാളെ പാലക്കാട് മുണ്ടൂരിലെ വീട്ടിൽ നിന്നാണ് വനപാലകർ പിടിച്ചത്. സംഘത്തിൽപെട്ട രണ്ടാളെ മാനിറച്ചിയും തോക്കും സഹിതം നെല്ലിയാമ്പതി വനപാലകർ പിടികൂടിയിരുന്നു.
കല്ലോണിക്കുന്നു വനത്തിൽ നിന്നാണ് പ്രദേശ വാസികളായ 5 പേരുടെ സഹായത്തോടെ പുള്ളിമാനിനെ വെടിവെച്ച് കൊന്നത്. ശേഷം ഇറച്ചിയാക്കി വാഹനത്തിൽ കടത്തിയതിനാണ് കേസ്. സംഘത്തിൽപ്പെട്ട ഇരുളം സ്വദേശികളായ 5 പേരും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി അന്വേഷണം ഊർജിതം ആക്കിയതായി റേഞ്ച് ഓഫിസർ കെകെ ജോസ് പറഞ്ഞു. ഇരുളം, മുണ്ടൂർ, നെല്ലിയാമ്പതി, നെൻമാറ എന്നിവിടങ്ങളിൽ വേട്ട നടത്തിയതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
Read Also: വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; ജില്ലകളിൽ നാശം വിതച്ച് കാലവർഷം