ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ നിലവിലെ സ്ഥിതി അപകടകരമല്ലെന്ന് കണ്ടെത്തിയെങ്കിലും അധികം വൈകാതെ തന്നെ മോശം അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഇത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം നേരിട്ട് രൂപം നല്‍കിയ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനങ്ങളും ഫലം കണ്ടില്ലെന്നാണ് സൂചനകള്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നഗരങ്ങളില്‍ ഒന്നാണ് ഡെല്‍ഹി.
ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ വായു നിലവാര സൂചിക 168 പോയിന്റാണ് രേഖപ്പെടുത്തിയത്. ഇത് ശരാശരിക്കും താഴെയാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്ക് പോകും എന്നതിന്റെ സൂചനയാണെന്ന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി ചൂണ്ടികാണിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വായു നിലവാര സംവിധാനമായ ‘എസ്എഎഫ്എആര്‍’ തെക്ക് പടിഞ്ഞാറു ദിശയില്‍ നിന്നുള്ള പൊടിക്കാറ്റിന്റെ സാന്നിധ്യം ഡെല്‍ഹിയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് അറിയിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളില്‍ തീയിടുന്നത് ഡെല്‍ഹിയിലെ വായു മലിനീകരണ തോത് കൂടാന്‍ കാരണമാവുന്നുണ്ട്.
Read Also: പുതിയ പാര്‍ലമെന്റ് കെട്ടിടം; 21 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും