ന്യൂഡെല്‍ഹി: ‘അസ്സലാമു അലൈക്കും’ എന്നത് നിയമ വിരുദ്ധമാണെങ്കില്‍ സലാം പറയുന്നത് നിര്‍ത്താമെന്ന് ആക്‌ടിവിസ്‌റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ഡെല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം.
നേരത്തെ ഷര്‍ജില്‍ ഇമാം ജാമിയ മിലിയയിലും അലിഗഡിലും നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നെന്ന് ഡെല്‍ഹി കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. ഷര്‍ജില്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസ്സലാമു അലൈക്കും’ എന്നാണെന്നും ഇത് പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചാണെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ ഡെൽഹി കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഖാലിദ് സൈഫിയുടെ പരാമര്‍ശം.
എന്നാല്‍ ‘അസ്സലാമു അലൈക്കും’ പറയുന്നത് നിയമ വിരുദ്ധമാണ് എന്നത് കോടതി പറഞ്ഞിട്ടില്ലെന്നും അത് പ്രോസിക്യൂഷന്റെ സബ്‌മിഷനായിരുന്നു എന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാബ് റാവത്ത് വ്യക്‌തമാക്കി. ഡെല്‍ഹി കലാപത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി ഖാലിദ് സൈഫിനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ്, ജെഎന്‍യു വിദ്യാർഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗാര്‍, മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ തുടങ്ങിയവരെയും ഡെൽഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ പ്രതി ചേർത്തിരുന്നു.
Read also: ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്