ന്യൂഡെൽഹി: മറ്റ് സംസ്‌ഥാനങ്ങളിൽ ഉള്ളതുപോലെ ഡെൽഹിക്കും സ്വന്തമായി സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹി ബോർഡ് ഓഫ് സ്‌കൂൾ എജ്യുക്കേഷൻ രൂപീകരിക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി അദ്ദേഹം അറിയിച്ചു.
വരുന്ന അധ്യയന വര്‍ഷത്തില്‍ 25ഓളം സര്‍ക്കാര്‍ സ്‌കൂളുകളെ പുതിയ സംസ്‌ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ ഭാഗമാക്കുമെന്നും അവയുടെ സിബിഎസ്ഇ അഫിലിയേഷന്‍ റദ്ദാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാകും സ്‌കൂളുകളെ തിരഞ്ഞെടുക്കുക എന്നും സര്‍ക്കാര്‍ അറിയിച്ചു.
ഡെൽഹിയിൽ അകെ 1,000 സര്‍ക്കാര്‍ സ്‌കൂളുകളും 1,700 സ്വകാര്യ സ്‌കൂളുകളുമാണ് ഉള്ളത്. സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്‌താണ് സര്‍ക്കാര്‍ സ്‌കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ സംസ്‌ഥാന വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണം, പാഠ്യപദ്ധതി പരിഷ്‌കരണം എന്നിവയുടെ പദ്ധതി തയ്യാറാക്കാന്‍ കെജ്‌രിവാൾ സര്‍ക്കാര്‍ രണ്ട് സമിതികള്‍ രൂപീകരിച്ചിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനും പുതിയ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിനുമായി സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.
Also Read: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ തടയാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ