ഡെൽഹി: കോവിഡ് ഡെൽറ്റ പ്ളസ് വകഭേദത്തിനെതിരെ ജാഗ്രത നിർദ്ദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്‌ഥാനങ്ങൾക്ക് കൂടി കേന്ദ്രം കത്തയച്ചു. മഹാരാഷ്‍ട്രയിലും വകഭേദം സ്‌ഥിരീകരിച്ച ഒരാൾ മരണപ്പെട്ടു. രാജ്യത്ത് അൺലോക്കിന്റെ വേഗത കുറക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെൽറ്റ പ്ളസ് ആശങ്ക സൃഷ്‌ടിക്കുന്നത്. ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആശങ്ക ഉണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന 90 ശതമാനം പേരെയും ബാധിച്ചത് വൈറസിന്റെ ഡെൽറ്റ വകഭേദമാണ്.
രാജ്യത്ത് 11 സംസ്‌ഥാനങ്ങളിലെ 50 പേരിൽ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിൽ കേരളം, മധ്യപ്രദേശ്, മഹാരാഷ്‍ട്ര, കർണാടക, ആന്ധ്ര, ജമ്മു കശ്‌മീർ, രാജസ്‌ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്‌ഥാനങ്ങളിലാണ് ഡെൽറ്റ പ്ളസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ളസ് ബാധിച്ചത് മഹാരാഷ്‍ട്രയിലാണ്. ഇതുവരെ മഹാരാഷ്‍ട്രയിൽ 20 പേരിലാണ് ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 9 പേർക്കും രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ച പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും ക്വാറന്റെയ്ൻ ഉൾപ്പടെയുള്ളവ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാനും സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നേരത്തെ തന്നെ നിര്‍ദ്ദേശം നൽകിയിരുന്നു.
Most Read: പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധന