കോട്ടക്കൽ: പോലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ മോഷ്‌ടിക്കുകയും വാഹനങ്ങൾ പൊളിച്ച് വിൽക്കുകയും ചെയ്‌ത അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തു. വേങ്ങരയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്‌ഠൻ, മുരുകൻ, ചിദംബരൻ, മുഹമ്മദ് ഷാഫി, വേങ്ങര മരത്തൊടിക മുജീബുർ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.
കോട്ടക്കൽ പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ച വാഹനങ്ങളിൽ നിന്നാണ് പ്രതികൾ ഉപകരണങ്ങൾ മോഷ്‌ടിച്ചത്. എസ്‌ഐ മുരളിധര പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മൂക്കിന് താഴെ നടന്ന മോഷണം പോലീസ് അറിഞ്ഞില്ലെന്നാണ് വിവരം. സ്‌റ്റേഷന് സമീപത്ത് സൂക്ഷിച്ച വാഹനങ്ങളിൽ നിന്നും സാധനങ്ങൾ മോഷ്‌ടിച്ച് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ഗുഡ്‌സ് ഓട്ടോറിക്ഷകളിലായാണ് തൊണ്ടിമുതൽ കടത്തിയിരുന്നത്. ഈ വാഹനങ്ങളുടെ രണ്ട് ഡ്രൈവർമാരും പിടിയിലായി. കോട്ടക്കൽ, തിരൂരങ്ങാടി പോലീസ് പിടികൂടിയ വാഹനങ്ങളാണ് വിൽപന നടത്താനായി സംഘം പൊളിച്ചു കടത്തിയിരുന്നത്. തൊണ്ടിമുതലും ഗുഡ്‌സ് ഓട്ടോകളും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Most Read: ഷാൻ വധക്കേസ്; ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്‌റ്റിൽ