ആലപ്പുഴ: കേരളത്തിൽ രാഷ്‌ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമെന്ന് മന്ത്രി ജി സുധാകരന്‍. സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുള്ള സർക്കാർ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മുഴുവന്‍ സീറ്റിലും വിജയം സുനിശ്‌ചിതമാണെന്നും സുധാകരന്‍ വ്യക്‌തമാക്കി.
‘വികസനം എല്ലാവര്‍ക്കും വേണ്ടിയല്ലേ. റോഡിലൂടെ ഒരു പാര്‍ട്ടിയോ സമുദായമോ അല്ലല്ലോ പോകുന്നത്. സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ട്. അതിനുള്ള പ്രതിഫലം ലഭിക്കും.’ അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് തങ്ങളോട് ഇതേക്കുറിച്ച് ചോദിക്കരുത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നേരത്തെ തന്നെ ശബരിമലയെ കുറിച്ച് പറഞ്ഞിട്ടുള്ളതാണെന്ന് പറഞ്ഞ സുധാകരൻ ഇവിടെ പ്രശ്‌നം അതൊന്നുമല്ലെന്നും വിശ്വാസികളെ വെറുതെ വിടണമെന്നും വ്യക്‌തമാക്കി. മാത്രവുമല്ല വിശ്വാസത്തില്‍ സമ്മര്‍ദം ചെലുത്തരുതെന്നും അത് മനസിന്റെ സ്വാതന്ത്ര്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ശബരിമല വിഷയം വോട്ടെടുപ്പ് ദിവസം ദുരുപയോഗം ചെയ്‌തതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം പരാതി നല്‍കിയിരുന്നു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മൽസരമായി തിരഞ്ഞെടുപ്പിനെ ചിത്രീകരിച്ചുവെന്ന് ആരോപിച്ചുകൊണ്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനാണ് കമ്മീഷന് പരാതി നല്‍കിയത്. യുഡിഎഫ് നേതാക്കളും ജി സുകുമാരൻ നായരും വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ദൈവവിശ്വാസികൾ മുഴുവനും യുഡിഎഫിന്റെ കീശയിൽ അല്ലെന്നും എകെ ബാലൻ പരാതിയിൽ പറഞ്ഞു.
Read Also: കോവിഡ് കൂടുന്നു; ഡെൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ