പാറ്റ്ന: ‘അവസാന തിരഞ്ഞെടുപ്പ്’ പരാമർശത്തിൽ വിശദീകരണവുമായി ജെഡിയു നേതാവ് നിതീഷ് കുമാർ. താൻ വിരമിക്കലിനെ കുറിച്ചല്ല പറഞ്ഞത് എന്നാണ് നിതീഷ് കുമാറിന്റെ വിശദീകരണം. “എല്ലാ തിരഞ്ഞെടുപ്പു കാലത്തും അവസാന റാലികളിൽ ഞാനത് പറയാറുണ്ട്, അവസാനം നന്നായാൽ എല്ലാം നന്നായെന്ന്. അവസാന തിരഞ്ഞെടുപ്പ് എന്ന വാചകത്തിന് മുമ്പും അതിനുശേഷവും ഞാൻ എന്താണ് പറഞ്ഞതെന്നു കേട്ടാൽ നിങ്ങൾക്ക് സന്ദർഭം മനസ്സിലാകും,”- നിതീഷ് കുമാർ പറഞ്ഞു. ഇതിനു പിന്നാലെ, തിരഞ്ഞെടുപ്പ് തന്ത്രമാണ് നിതീഷ് കുമാർ പയറ്റിയതെന്ന് വിമർശകർ പറഞ്ഞു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൂർണിയയിലെ ധാംധാഹ മണ്ഡലത്തിൽ നടന്ന റാലിയിൽ സംസാരിക്കവെ ആയിരുന്നു നിതീഷ് കുമാറിന്റെ ‘അവസാന തിരഞ്ഞെടുപ്പ്’ പരാമർശം. “ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ്. ഈ ദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് അവസാനിക്കും, ഇത് എന്റെ അവസാന തിരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കുന്നു,”- എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
നിതീഷ് കുമാർ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ പ്രസ്‌താവന എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഇതിന് മുൻപും സമാനമായ ‘മഹത്തായ’ പ്രഖ്യാപനങ്ങളിൽ നിതീഷ് കുമാർ ശ്രദ്ധേ നേടിയിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തേ പറഞ്ഞിരുന്നു.
Also Read: മഹാസഖ്യത്തില്‍ ഭിന്നത പരസ്യമാവുന്നു; കോണ്‍ഗ്രസിന് എതിരെ സിപിഐ എംഎല്‍