പാറ്റ്‌ന: ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മഹാസഖ്യത്തിൽ അതൃപ്‌തി പരസ്യമാവുന്നു. മഹാസഖ്യം തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതെ പോയ സാഹചര്യത്തിലാണ് ഭിന്നതകൾ മറ നീക്കി പുറത്തു വരുന്നത്. കൂടുതൽ സീറ്റുകൾ വാങ്ങിയ കോൺഗ്രസ് നേട്ടമുണ്ടാക്കാതെ വന്നതോടെ സിപിഐ എംഎൽ അതൃപ്‌തി പരസ്യമാക്കി.
കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയത് തിരിച്ചടിയായെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. ‘അടിത്തറ നഷ്‌ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്, അവരുടെ സാമൂഹിക രാഷ്‌ട്രീയ പ്രസക്‌തി ഇല്ലാതായി. ബിഹാർ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ല’ അദ്ദേഹം ആരോപിച്ചു.
ഒപ്പം ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിൽ മൽസരിക്കാൻ തീരുമാനിച്ച സിപിഎം തീരുമാനത്തെയും ദീപാങ്കർ ഭട്ടാചാര്യ വിമർശിച്ചു. കോൺഗ്രസുമായുള്ള സഖ്യം സിപിഎമ്മിന് തിരിച്ചടിയാവും. നഷ്‌ടം സംഭവിക്കുക സിപിഎമ്മിന് മാത്രമാവും. ബംഗാളിലെ കോൺഗ്രസുമായുള്ള സഖ്യത്തിൽ സിപിഐ എംഎൽ പങ്കാളിയാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
മഹാസഖ്യത്തിന്റെ ഭാഗമായി 70 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ആകെ 19 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് ബിഹാറിൽ വിജയിക്കാൻ കഴിഞ്ഞത്.
കൂടുതൽ സീറ്റുകളിൽ മൽസരിച്ച കോൺഗ്രസിന്റെ പരാജയം മഹാസഖ്യത്തെ വലിയ രീതിയിൽ ബാധിച്ചെന്നുള്ള വിമർശങ്ങൾ ശക്‌തമാണ്. തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്‌തിരുന്നു. 19 സീറ്റുകളിൽ മൽസരിച്ച സിപിഐ എംഎൽ 12 എണ്ണവും നേടിയിരുന്നു.
Read Also: ബിഹാറിൽ എൻഡിഎ യോഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും