മെൽബൺ: കോവിഡ് വാക്സിന് എടുക്കാത്തതിന്റെ പേരില്‍ സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വർഷം ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തിട്ടുണ്ട്. ജോക്കോ ഓസ്ട്രേലിയ വിടണമെന്നാണ് അറിയിച്ചിട്ടുള്ളത്. പൊതുതാല്പര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് ഓസ്ട്രേലിയന്‍ സർക്കാർ വ്യക്തമാക്കി. എന്നാല്‍ അപ്പീല്‍ നല്‍കുമെന്ന് ജോക്കോ അറിയിച്ചു.
കോവിഡ് വാക്സിന് എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്റെ വിസ ആദ്യം റദ്ദാക്കിയ നടപടി മെൽബൺ കോടതി മരവിപ്പിച്ചിരുന്നു. കോവിഡ് വാക്സിനെടുക്കാത്തതിന്റെ പേരില്‍ ജോക്കോവിച്ചിന് വിസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം പാർപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ജോക്കോ കോടതിയിലെ നിയമപോരാട്ടം ജയിച്ചതിലൂടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ മൽസരിക്കാൻ ഇറങ്ങാനുള്ള അവകാശം നേടിയെടുത്തത്. എന്നാല്‍ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് വീണ്ടും വിസ റദ്ദാക്കി വ്യക്തമാക്കുകയാണ് ഓസ്ട്രേലിയന്‍ സർക്കാർ. നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പൺ കോര്‍ട്ടിൽ ജോക്കോവിച്ച് പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ അദ്ദേഹത്തെ ടോപ് സീഡായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Read Also: ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന വിധി ദൗർഭാഗ്യകരം; അന്വേഷണ ഉദ്യോഗസ്ഥൻ എസ് ഹരിശങ്കർ