മലപ്പുറം: അറബി ഭാഷയിലെ സാങ്കേതിക പദങ്ങളായ ജിഹാദ്, ഹലാൽ, കാഫിർ തുടങ്ങിയ പദങ്ങളെ അനവസരത്തിലും ദുഷ്‌ടലാക്കോടെയും ഉപയോഗിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കുന്ന നടപടിയിൽ നിന്ന് ബിഷപ്പുൾപ്പെടെയുള്ളവർ പിൻമാറണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
വിവിധ സമുദായങ്ങളിലെ ഒറ്റപ്പെട്ടതും മുഖ്യ ധാരയിലില്ലാത്തതും യഥാവിധി മതവിദ്യഭ്യാസം നേടാത്തതുമായ ചില ആളുകളുടെ വിവേക ശൂന്യമായ പ്രവർത്തനങ്ങളെ തള്ളിപ്പറയേണ്ടത് അനിവാര്യമാണ്. കേരള മുസ്‌ലിം ജമാഅത്ത് ഉൾപ്പെടെയുള്ള പ്രസ്‌ഥാനങ്ങൾ ആ ഉത്തരവാദിത്തം സമയാസമയങ്ങളിൽ നിറവേറ്റുന്നുണ്ട്.
എന്നാൽ, മതത്തിന്റെ മാനുഷ്യകവും സാർവലൗകികവുമായ മുഖം എന്തെന്ന് തിരിച്ചറിയാത്ത ചില വിവേകശൂന്യരായ വ്യക്‌തികളോ സംഘടനകളോ ചെയ്യുന്ന പ്രവർത്തികൾക്ക് സമുദായത്തെ ഒന്നാകെ ആക്ഷേപിക്കുന്നത് ഒഴിവാക്കാനുള്ള പക്വതയും വിവേകവും മതനേതാക്കളും സാമുദായിക നേതാക്കളും കാണിക്കേണ്ടതുണ്ട്; കെഎംജെ പറഞ്ഞു.
ഏത് ഘട്ടത്തിലും പരസ്‌പര വിശ്വാസവും മൈത്രിയും കാത്തുസൂക്ഷിക്കാനും ഇത്തരം പുരോഹിതരെ നിയന്ത്രിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും മതമേലധ്യക്ഷൻമാർ തയ്യാറാകണമെന്നും പ്രവർത്തക സമിതി പ്രമേയത്തിലൂടെ അഭ്യർഥിച്ചു.
Most Read: മതമൈത്രി കാത്തുരക്ഷിക്കാന്‍ മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധം; കാന്തപുരം