ന്യൂഡെല്‍ഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് കര്‍ഷക നേതാക്കള്‍. തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്നും എത്രയും പെട്ടന്ന് ചർച്ചനടത്തി ആവശ്യങ്ങൾ അംഗീകരിക്കണം എന്നും കേന്ദ്രസര്‍ക്കാരിനോട് സംയുക്‌ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
“സമരത്തില്‍ പങ്കെടുത്ത 470ലധികം കര്‍ഷകർക്ക് ഇതുവരെ ജീവൻ നഷ്‌ടപ്പെട്ടു. പലര്‍ക്കും ജോലി, വിദ്യാഭ്യാസം എന്നിവ ഉപേക്ഷിക്കേണ്ടിവന്നു. അന്നദാതാക്കളായ സ്വന്തം പൗരന്‍മാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണം. ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്”- സംയുക്‌ത കിസാന്‍ മോര്‍ച്ച പ്രസ്‌താവനയില്‍ പറയുന്നു.
കേന്ദ്രവും കര്‍ഷകരുമായി ഇതുവരെ നടന്ന എല്ലാ ചർച്ചകളും പരാജയപ്പെട്ടിരുന്നു. കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രം. എന്നാൽ ബില്ലുകൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് തന്നെയാണ് കർഷകരുടെയും നിലപാട്. സമരം ആറുമാസം പൂർത്തിയാവുന്ന മെയ് 26ന് കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച നേരത്തെ അറിയിച്ചിരുന്നു.
Read also: ‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും