തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ ബുദ്ധിമുട്ടിക്കാതെ തലേദിവസം തന്നെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടാകുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
‘ജില്ലാ കളക്‌ടർമാരോട് പറയാനുള്ളത്, അവർക്കാണല്ലോ അവധി കൊടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണം. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ കുട്ടികളിൽ പലരും വീട്ടിൽ നിന്ന് ഇറങ്ങി കഴിയും. അതൊഴിവാക്കാൻ അവധി തലേദിവസം പ്രഖ്യാപിക്കണം. ആ നിർദ്ദേശം ജില്ലാ കളക്‌ടർമാർക്ക് കൊടുത്തിട്ടുണ്ട്’- മന്ത്രി പറഞ്ഞു.
കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെയാണ് കളക്‌ടർ അവധി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിലെ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വിളിച്ചു ചേർത്ത യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്‌ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരും പങ്കെടുക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പ് നടത്താനാണ് യോഗം ചേരുന്നത്. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കും. മഴ ശക്‌തമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് വൻ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.
Most Read: യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിടാൻ ശ്രമം; പിന്നിൽ ഖലിസ്‌ഥാൻ അനുകൂലികൾ