തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സംശയം നീങ്ങുന്നതുവരെ സ്‌പീക്കർ സ്‌ഥാനത്ത് ഇരിക്കാൻ പാടില്ലെന്ന് പികെ ഫിറോസ് പറഞ്ഞു. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സ്‌പീക്കറെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്ത ശരിയാണെങ്കില്‍ സ്‌പീക്കർ ആ സ്‌ഥാനം രാജിവെക്കണം. രാഷ്‌ട്രീയത്തിനതീതമായി കാണുന്ന ഒരു ഭരണഘടനാ പദവിയാണ് സ്‌പീക്കറുടേത്. സ്‌പീക്കര്‍ക്കെതിരെ സംശയമാണ് ഉയരുന്നതെങ്കില്‍പോലും സംശയനിവാരണം നടത്തുന്നതുവരെ ആ സ്‌ഥാനത്തിരിക്കാന്‍ പാടില്ലെന്നും ഫിറോസ് പ്രതികരിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും ഗുരുതര മൊഴിയാണ് സ്‌പീക്കർക്കെതിരെ നൽകിയിട്ടുള്ളത്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്‌പീക്കർ ആവശ്യപ്പെട്ടുവെന്നാണ് ഇരുവരുടെയും മൊഴി.
പ്രതികൾ മജിസ്‌ട്രേറ്റിനും കസ്‌റ്റംസിനും നല്‍കിയ മൊഴിയില്‍ സ്‌പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഇതിന്റെ അടിസ്‌ഥാനത്തിൽ സ്‌പീക്കറെ ചോദ്യം ചെയ്യാനാണ് കസ്‌റ്റംസ് നീക്കം. അടുത്ത ആഴ്‌ച നോട്ടീസ് നൽകി സ്‍പീക്കറെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്താനാണ് കസ്‌റ്റംസ് ആലോചിക്കുന്നത്.
സ്വർണക്കടത്ത് പ്രതികൾ കസ്‌റ്റംസിന് നൽകിയ മൊഴിയിൽ സ്‌പീക്കർ ഉള്‍പ്പടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് സ്‍പീക്കറെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്‌റ്റംസ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
Also Read: പാചക വാതക വിലയില്‍ വീണ്ടും വര്‍ധന