കൊച്ചി: വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സംസ്‌ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിൽ അധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും, സിപിഎം ചായ്‌വുള്ള ഉദ്യോഗസ്‌ഥരാണ് ഇതിന് പിന്നിലെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്‌ഥർക്ക് എതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, വോട്ടർ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ലെന്നും ഇരട്ട വോട്ടുള്ളവരുടെ വിരലടയാളവും, ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കൂടാതെ രാഷ്‌ട്രീയ പാർട്ടികൾ നൽകിയ 3,16,671 ഇരട്ട വോട്ടുകളുടെ പട്ടികയിൽ 38,586 എണ്ണം മാത്രമാണ് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയതെന്നും കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇരട്ട വോട്ട് തടയാൻ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള നാലിന നിർദേശങ്ങൾ രമേശ് ചെന്നിത്തല കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎൽഒമാർ മുൻകൂറായി രേഖാമൂലം എഴുതി വാങ്ങണമെന്നും, ഇതിന്റെ രേഖകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറണമെന്നും അദ്ദേഹം നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് സത്യവാങ്മൂലം നൽകണമെന്നും, വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തിരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിൽ ശേഖരിക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച നിർദേശത്തിൽ ചെന്നിത്തല പറയുന്നുണ്ട്.
Also Read: സിറിയക്ക് യുഎഇയുടെ കൈത്താങ്ങ്; 30 ദശലക്ഷം ദിർഹം വാഗ്‌ദാനം ചെയ്‌തു