കണ്ണൂർ: ഇരിക്കൂറിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ്. ഇതര സംസ്‌ഥാന തൊഴിലാളിയായ ആഷിക്കുൽ ഇസ്ളാമിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലാണ് ദൃശ്യം മോഡൽ കൊലപാതകത്തിലെ സമാനതകൾ ഉള്ളതായി പോലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് മൂർഷിദാബാദ് സ്വദേശിയായ ആഷിക്കുൽ ഇസ്ളാമിനെ കൊന്ന് ചാക്കിൽകെട്ടി ഒഴിഞ്ഞ കെട്ടിടത്തിന്റെ തറയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിയായ പരേഷ് നാഥിനെ ഇന്നലെയാണ് ഇരിക്കൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ആഷിക്കുൽ ഇസ്ളാമിന്റെ സുഹൃത്താണ്. അതേസമയം, ദൃശ്യം സിനിമയുടെ മലയാളം പതിപ്പോ, ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ജൂൺ 28ന് ആണ് പരേഷ്‌നാഥ് ആഷിക്കുൽ ഇസ്ളാമിനെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്. തുടർന്ന്, നിർമാണം നടക്കുന്ന ശൗചാലയത്തിൽ ചാക്കിൽകെട്ടി കുഴിച്ചിട്ട് മുകളിലൂടെ കോൺക്രീറ്റ് ചെയ്യുകയായിരുന്നു.
സുഹൃത്തായ ഗണേഷും കൊലപാതകത്തിൽ കൂട്ടുണ്ടായിരുന്നു. ഇരിക്കൂർ പെരുവല്ലത്ത്പറമ്പിൽ തേപ്പ് പണി ചെയ്യുകയായിരുന്നു സംഘം. പിറ്റേ ദിവസം ഇരുവരും ജോലിക്കും പോയിരുന്നു. അതേസമയം, പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതിനിടെ ആഷിക്കുൾ ഇസ്ളാമിനെ കാണാതായ വിവരം സഹോദരനായ മോമിനെ വിളിച്ചു പരേഷ്‌നാഥ് അറിയിച്ചിരുന്നു. തുടർന്ന്, സഹോദരൻ ഇരിക്കൂർ പോലീസിൽ പരാതി നൽകുകയും ചെയ്‌തു. പോലീസ് അന്വേഷണം തുടങ്ങിയതോടെ പരേഷ്‌നാഥും ഗണേഷും നാടുവിടുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ പ്രതികളെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. സംഭവത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്‌ത പരേഷ്‌നാഥിന്റെ മൊബൈൽ ഫോൺ ഇടയ്‌ക്കിടയ്‌ക്ക് ഓൺ ചെയ്‌തതായി വിവരം ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പരേഷ്‌നാഥിനെ ഇന്നലെ മുംബൈയിൽ വെച്ചാണ് പിടികൂടിയത്. അതേസമയം, ഗണേഷ് ഒളിവിൽത്തന്നെയാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read Also: വ്യാജ ലൈസൻസുള്ള തോക്ക്; കശ്‌മീരികൾക്കെതിരെ കണ്ണൂരിലും കേസ്