മലപ്പുറം: യുവാക്കളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ പിടിയില്‍. മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസി(29)നെയാണ് 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇതിന് മൂന്ന് കോടിയിലധികം വില വരുമെന്ന് പോലീസ് പറയുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്‌പി പിഎം പ്രദീപ്, സിഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഓരുസംഘവും ഉദ്യോഗസ്‌ഥര്‍ ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വിൽപന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെയാണ് മൊറയൂർ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് പ്രധാന കണ്ണികളില്‍ ഒരാള്‍ കാറിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മേൽമുറി ടൗണിനടുത്ത് ഹൈവേയിൽ കാറിൽ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് പിടികൂടിയത്.
അതേസമയം സംഘത്തിൽ നിരവധി യുവാക്കൾ ഉണ്ടെന്നും വൻ സാമ്പത്തിക ലാഭം പ്രതീക്ഷിച്ചാണ് ഇവർ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് ലഹരിമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് 5,000 മുതൽ 10,000 രൂപ വരെ വില ഈടാക്കിയാണ് വിൽപന നടത്തുന്നത്. ആവശ്യക്കാർ മോഹവിലകൊടുത്ത് വാങ്ങുമെന്നും ഇയാള്‍ മൊഴി നല്‍കി.
കേസിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മുഹമ്മദ് ഹാരിസിനെ ചോദ്യം ചെയ്‌തതിൽ നിന്നും ജില്ലയിലെ മറ്റു വിൽപനക്കാരെ കുറിച്ചും സ്‌ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചുമുള്ള വിവരം ലഭിച്ചെന്നും അവരെ നിരീക്ഷിച്ചു വരികയാണെന്നും ഡിവൈഎസ്‌പി പിഎം പ്രദീപ് അറിയിച്ചു.
Malabar News: തലശ്ശേരി-മൈസൂരു റെയിൽപ്പാത; ഹെലിബോൺ സർവേ ഇന്ന് മുതൽ