തിരുവനന്തപുരം : കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ഉള്ള നിര്‍ണായക തീരുമാനം ആയിരുന്നു ബോണ്ട് സര്‍വീസ്. എന്നാല്‍ ഇപ്പോള്‍ സംസ്‌ഥാനത്ത് ബോണ്ട് സര്‍വീസുകളും വരുമാന നഷ്‌ടത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. സമാന്തര വാഹനങ്ങള്‍ക്ക് അനുമതി നല്‍കി കൊണ്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വന്നതാണ് ബോണ്ട് സര്‍വീസുകള്‍ക്ക് ഇരുട്ടടി ആയത്. ഇപ്പോള്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലേക്കും, മറ്റ് ഓഫീസുകളിലേക്കും സ്‌ഥിരം യാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് വേണ്ടിയാണ് ബോണ്ട് സര്‍വീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാര്‍ക്ക് ഇതില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഉദ്യോഗസ്‌ഥരെ തൊഴിലിടങ്ങളില്‍ കൊണ്ട് എത്തിക്കുന്ന തരത്തിലാണ് സര്‍വീസ് നടത്തുന്നത്. ഇതിന് മികച്ച പ്രതികരണമാണ് സംസ്‌ഥാനത്ത് ഒട്ടാകെ ലഭിച്ചത്. ആദ്യം തലസ്‌ഥാനത്ത് ആരംഭിച്ച പദ്ധതി വിജയകരം ആയതോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.
ബോണ്ട് സര്‍വീസുകള്‍ വിജകരമായി തുടരുന്ന സാഹചര്യത്തില്‍ ആണ് ചീഫ് സെക്രട്ടറി സമാന്തര സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ യാത്ര ചെയ്യുന്ന സമാന്തര വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുത് എന്നാണ് ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്‌തമാക്കുന്നത്. ഇതോടെ ബോണ്ട് സര്‍വീസില്‍ എത്തിയിരുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്. തലസ്‌ഥാനത്ത് മാത്രം 12 ലക്ഷം രൂപയുടെ നഷ്‌ടം ഇപ്പോള്‍ ബോണ്ട് സര്‍വീസിന് ഉണ്ടായിട്ടുണ്ട്. ബോണ്ട് സര്‍വീസുകള്‍ക്ക് ഒപ്പം തന്നെ ജനത സര്‍വീസുകളും ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ ജനത സര്‍വീസുകളുടെ കാര്യത്തിലും പുനഃപരിശോധന നടത്തേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി വിലയിരുത്തുന്നത്.
Read also : ലൈഫ് മിഷൻ; ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്