തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രി കെടി ജലീൽ, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
സന്ദീപ് നായരെ ഇഡി ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധമില്ലാത്ത വ്യക്‌തികളെ മനപൂർവം ഇതിലേക്ക് വലിച്ചിഴക്കുന്നതിനായി ഇഡി സമ്മർദം ചെലുത്തി. ഇതിനായി വ്യാജ തെളിവുകളടക്കം നിർമിച്ചെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് നായരുടെ മൊഴിയുടെ പൂർണരൂപം റിപ്പോർട്ടിൽ ഇല്ല. പരാമർശങ്ങൾ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഇഡി ഉദ്യോഗസ്‌ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം സന്ദീപ് നായരെ ചോദ്യം ചെയ്‌ത് മൊഴി രേഖപ്പെടുത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കി