തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് നൽകി സംസ്‌ഥാന സർക്കാർ. മാംസവിൽപന ശാലകൾക്ക് മാത്രം ഇന്ന് രാത്രി 10 മണി വരെ തുറന്ന് പ്രവർത്തിക്കാം. മറ്റ് നിയന്ത്രണങ്ങൾ കർശനമായി തുടരും. കോവിഡ് വ്യാപന സാഹചര്യത്തിൽ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം അനുവദിക്കില്ല. പെരുന്നാൾ നമസ്‌കാരം വീടുകളിൽ തന്നെ നിർവഹിക്കണമെന്ന് വിവിധ ഖാസിമാർ അഭ്യർഥിച്ചു.
ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് റമദാൻ മുപ്പത് പൂർത്തിയാക്കി വിശ്വാസികൾ വ്യാഴാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്നത്. പെരുന്നാൾ ദിനം ഫിത്വർ സകാത്ത് (ദാനം) നൽകുന്നതാണ് രീതി. അയൽ വീടുകളിൽ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണം എന്നും ഖാസിമാർ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
പെരുന്നാൾ ദിവസം ബന്ധുവീടുകൾ സന്ദർശിക്കുന്നത് പതിവാണ്. എന്നാൽ, ലോക്ക്‌ഡൗൺ കാലമായതിനാൽ ഇത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ഖാസിമാർ നിർദ്ദേശിച്ചു. ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന് ശേഷമാണ് ഇസ്‌ലാം മതവിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ തുടങ്ങുന്നത്. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്ന് മതപണ്ഡിതർ നിർദ്ദേശിച്ചു.
Also Read: കനത്ത മഴ തുടരും; ചുഴലിക്കാറ്റിനും സാധ്യത; അതീവ ജാഗ്രതയിൽ സംസ്‌ഥാനം