കൊല്‍ക്കത്ത: വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമതാ കത്തയച്ചു. പുതിയ ഭേദഗതികൾ ജന വിരുദ്ധമാണെന്നാണ് മമതാ ബാനര്‍ജി കത്തിൽ വ്യക്‌തമാക്കുന്നത്.
വിഷയത്തില്‍ സുതാര്യവും വിശാലവുമായ ചര്‍ച്ചകള്‍ എത്രയും വേഗം നടത്തണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മൂലം പാസാക്കാന്‍ സാധിക്കാതിരുന്നതും മാറ്റിവെച്ചതുമാണ് ഭേദഗതിയെന്ന് മമത ബാനര്‍ജി കത്തില്‍ ചൂണ്ടിക്കാട്ടി.
ബില്ലിലെ പ്രധാന പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച് 2020 ജൂണ്‍ 12ല്‍ അയച്ച കത്തിനേക്കുറിച്ചും അവര്‍ പ്രധാനമന്ത്രി മോദിയെ ഓര്‍മ്മിപ്പിച്ചു. 2003ലെ വൈദ്യുതി നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് വൈദ്യുതി ഭേദഗതി ബില്‍. വൈദ്യുതി മേഖലയിലെ സംസ്‌ഥാന- കേന്ദ്ര നിയന്ത്രണ അതോറിറ്റികള്‍ക്കുള്ള നിയമങ്ങളും വ്യവസ്‌ഥകളുമാണ് പുതിയ നിയമത്തിലുള്ളത്.
സംസ്‌ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിനായി ഒരു പ്രത്യേക സെലക്ഷന്‍ പാനലെന്ന നിലവിലെ സംവിധാനത്തിന് പകരം, ഒരു ദേശീയ സെലക്ഷന്‍ കമ്മിറ്റിയെ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി നിയമം. വൈദ്യുതി വില്‍പ്പന, വാങ്ങല്‍, കൈമാറ്റം എന്നിവയിലെ കരാറുകള്‍ വിലയിരുത്തുന്നതിന് ഒരു ഇലക്‌ട്രിസിറ്റി കോണ്‍ട്രാക്‌ട് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റി സ്‌ഥാപിക്കാനും ബില്‍ ശുപാര്‍ശ ചെയ്യുന്നു.
Kerala News: സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി; ബുധനാഴ്‌ച മുതൽ തുറക്കാം