കോഴിക്കോട്: ജില്ലയിലെ കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി മോഷണം. അർധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാ മോഡലിൽ അജ്‌ഞാതൻ കവർച്ച നടത്തിയത്.
പമ്പിൽ നിന്നും 50,000 രൂപ കവർന്നതായാണ് പ്രാഥമികനിഗമനം. സംഘത്തിൽ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പോലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. സ്‌ഥലത്ത് മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തുകയാണ്. അതേസമയം പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. കറുത്ത മുഖം മൂടിയിട്ട ഒരാളാണ് പെട്രോൾ പമ്പിലെത്തിയത്. കറുത്ത വസ്‌ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതും ദൃശ്യത്തിൽ കാണാം. ഒടുവിൽ ജീവനക്കാരന്റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫിസാകെ പരിശോധിക്കുകയും ശേഷം ഇയാൾ പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയും ആയിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Most Read: ഡെൽഹിയിൽ അടുത്തവർഷം മുതൽ ഡീസൽ ഉപയോഗം നിരോധിക്കും