കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ സെൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് സെൽ പുനഃസംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ ചെയർമാനും, ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കൺവീനറുമായ സെല്ലിൽ ജില്ലയിലെ എല്ലാ എംഎൽഎമാരും അംഗങ്ങളാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.
അതേസമയം, സെല്ലുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിൽ കാസർഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്നിന്റെ പേര് വിട്ടുപോയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, എംഎൽഎയുടെ പേര് വിട്ടുപോയത് മനഃപൂർവ്വമല്ലാതെ സംഭവിച്ച പിഴവാണെന്നും, എംഎൽഎയോട് നേരിട്ട് സംസാരിച്ച് കാര്യങ്ങളിൽ വ്യക്‌തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി ബിന്ദു അറിയിച്ചു. കൂടാതെ എംഎൽഎയുടെ പേര് ഉൾപ്പെടുത്തി പുതിയ ഉത്തരവ് ഇറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമാണ് സർക്കാർ ജില്ലാതല സെൽ രൂപീകരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി സെൽ യോഗം ചേരാത്തതിനെ തുടർന്ന് ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനവും അവലോകനവും താളംതെറ്റിയ അവസ്‌ഥയിലായിരുന്നു.
Most Read: ശബ്‌ദ മലിനീകരണം; കർണാടകയിൽ ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകി പോലീസ്