കോഴിക്കോട്: ലക്ഷദ്വീപ് സമൂഹത്തെ ഉൻമൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അങ്ങേയറ്റം അപലപനീയമെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍. ഒരു ജനവിഭാഗത്തിന്റെ അസ്‌ഥിത്വം തന്നെ ഇല്ലാതാക്കുന്ന നിലപാടുകളാണ് അഡ്‌മിനിസ്ട്രേറ്റർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ഉയരണമെന്നും ജയരാജൻ വ്യക്‌തമാക്കി.
“99 ശതമാനം ഇസ്‌ലാമിക വിശ്വാസികള്‍ താമസിക്കുന്ന മേഖലയില്‍ അവരുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലപാടുകളാണ് പുതിയ ഭരണത്തില്‍ സ്വീകരിക്കുന്നത്. ബീഫ് നിരോധനം ഇതിന്റെ ഭാഗമാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ കോവിഡിനെ ദ്വീപ് അകറ്റി നിര്‍ത്തിയിരുന്നു. ക്വാറന്റെയ്ൻ നിബന്ധനകള്‍ എടുത്തു കളഞ്ഞതോടെ ദ്വീപില്‍ രോഗം വ്യാപിച്ചത് വലിയ ദുരിതമായി”- ഇപി ജയരാജന്‍ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.
ഏറ്റവും ശാന്തമെന്ന് ഐക്യരാഷ്‌ട്രസഭ പോലും വിലയിരുത്തിയ മേഖലയെ ആണ് ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. ദ്വീപില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ തീര്‍ത്തും അവഗണിക്കുകയാണ്. നാളെ രാജ്യത്തെ ഏതു മേഖലയ്‌ക്കു നേരെയും ഇത്തരം കടന്നുകയറ്റം ഉണ്ടാകാം. ഈ കടുത്ത ജനവിരുദ്ധതക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയരണം. ലക്ഷദ്വീപിലെ സഹോദരങ്ങള്‍ക്കായി നമുക്ക് ഒന്നിച്ചു പോരാടാം; ഇപി ജയരാജൻ പറയുന്നു.
Read also: ബാർജ് ദുരന്തം; മുഴുവൻ പേരെയും കണ്ടെത്തി; ആകെ 86 മരണം