തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുമായി തുടരുന്ന നിസ്സഹരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഫോണിലൂടെയാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോ വിമാനക്കമ്പനിയുടെ ഉന്നത ഉദ്യോഗസ്‌ഥരാണ് ഫോണിൽ വിളിച്ചു തന്നെ ഇക്കാര്യം അറിയിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു.
എന്നാൽ, കമ്പനിയുമായുള്ള നിസ്സഹരണം അവസാനിപ്പിച്ച് സഹകരിക്കണമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇപി ജയരാജൻ ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ജൂൺ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്.
പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി ജയരാജൻ തള്ളിമാറ്റിയിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇപി ജയരാജന് കമ്പനി മൂന്നാഴ്‌ച വിലക്ക് ഏർപ്പെടുത്തി. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ കെ നവീൻ കുമാർ, പിപി ഫർസീൻ മജീദ് എന്നിവർക്കും രണ്ടാഴ്‌ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ, ഇൻഡിഗോ വിലക്കിനെ രൂക്ഷമായി വിമർശിച്ച ജയരാജൻ, താനോ കുടുംബമോ ഇനി ഒരിക്കലും ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്ന് വ്യക്‌തമാക്കുകയായിരുന്നു.
Most Read: കനത്ത ചൂട്; ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന- ആരോഗ്യമന്ത്രി